വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ അവർ നിർദേശിച്ചു. തുടർന്ന് ട്രംപിനെ വേദിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
കോൾ തോമസ് അലന്റെ കൈയിൽ ഷോട്ട്ഗൺ, കൈത്തോക്ക്, നിരവധി കത്തികൾ എന്നിവ ഉണ്ടായിരുന്നു. ഇയാൾ ഹോട്ടലിൽതന്നെ താമസിച്ചിരുന്നെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് അകത്തുകയറാൻ കഴിഞ്ഞതെന്നുമാണ് അധികൃതർ പറയുന്നത്.